മഹാശിവരാത്രി 2020 ഫെബ്രുവരി 21 വെള്ളിയ്‌ഴ്ച

ശിവം ശിവകരം ശാന്തം   ശിവാത്മനം ശിവോത്തമം ശിവ മാർഗ്ഗ പ്രണേതാരം   പ്രണതോസ്മി സദാശിവം

ദേവാധിദേവനും മഹേശ്വരനും വിശ്വനാഥനും പാപനാശകനും മഹാകാലനും ആയ ശിവചൈതന്യത്തിന്റെ പൊരുള്‍ തേടിയുള്ള ഒരു യാത്രക്ക് ഉത്തമമായ ഒരു സമയമാണ് ശിവരാത്രി ദിനം... മനുഷ്യവംശം അഞ്ജാനത്തിന്റെ , ആസക്തികളുടെ ,അരാജകത്തിന്റെ മഹാനിദ്രയിലമര്‍ന്ന ഈ കാലഘട്ടത്തില്‍ നമയുടെ കേടാവിളക്കുമായിട്ടാണ് ശിവരാത്രി കടന്നുവരാറുള്ളത്.

കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.

വൃതശുദ്ധിയുടെ നിറകുടമായതുകൊണ്ടാണ് മറ്റു ഉത്സവങ്ങളില്‍ നിന്നും ശിവരാത്രി വ്യത്യസ്തമായി തോന്നുന്നത്.

ശിവരാത്രിയിലെ രണ്ടു പദങ്ങള്‍ - അതായത് 'ശിവന്‍ ' , 'രാത്രി' - സാരസമ്പുഷ്ടമാണ് ...ശിവന്‍ എന്നത് നിരാകാരനായ ഈശ്വരന്റെ നാമം...അത് ഈശ്വര സ്വരൂപത്തെയും കര്‍ത്തവ്യത്തെയും സൂചിപ്പിക്കുന്നു..ജടാ വല്‍ക്കലധാരിയായ ശങ്കരന്‍ സദായോഗത്തിലമര്‍ന്നു പൂര്‍ണ്ണതയിലേക്ക് യാത്ര ചെയ്യുന്ന യോഗിയുടെ പ്രതീകമാണ്...നിരാകാരനായ ശിവനാകട്ടെ സര്‍വ്വരുടെയും ധ്യാനത്തെ സ്വീകരിക്കുന്ന പരമാത്മാവിന്റെ പ്രതീകവും...നാശമില്ലാത്തവന്‍ എന്നും സര്‍വ്വമംഗളകാരിയെന്നും ശിവന് അര്‍ഥം കല്‍പ്പിക്കുന്നു. രാത്രിയെന്ന പദമാകട്ടെ , മനുഷ്യ മനസ്സുകളിലെ അഞ്ജാനാന്ധകാരത്തെ സൂചിപ്പിക്കുന്നു.. സര്‍വ്വഗുണങ്ങളും ശക്തികേന്ദ്രങ്ങളുമടങ്ങിയ തന്റെ യഥാര്‍ത്ഥ സ്വരൂപത്തിന്റെ തിരിച്ചരിവില്ലായ്മയാണ്‌ ഈ അജ്ഞാനം.

സ്വത്വത്തോടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവാതെ വരുമ്പോഴാണ് മനസ്സില്‍ പഞ്ചാവികാരങ്ങളുടെയും പകയുടെയും അസത്യത്തിന്റെയും അക്രമവാസനകളുടെയും കാളകൂട വിഷം നിറയുന്നത്...ഇവിടെയാണ്‌ ശിവചൈതന്യത്തിന്റെ പ്രസക്തി...ലോകത്തിന്റെ കാളകൂടവിഷം മുഴുവന്‍ സ്വീകരിച്ച് സത്യയുഗത്തിന്റെ സ്ഥാപനം നടത്താനുള്ള ശേഷിയും സാക്ഷാല്‍ ശ്രീപരമശിവന് മാത്രം സ്വന്തം....ഈശ്വരജ്ഞാനം ശ്രവിച്ച് ആന്തരികശുദ്ധീകരണം നടക്കുമ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കപ്പെടും ...കലിയുഗം നശിച്ച് സത്യയുഗപ്രഭാവം പുലരും...പ്രകൃതിയുടെ ഒരു മഹാശുദ്ധീകരണപ്രക്രിയയാണത്....കാളകൂട സമാനമായ മനോമാലിന്യങ്ങളെ ശിവനിലര്‍പ്പിച്ചു നരനില്‍നിന്നു നാരായണനും നാരിയില്‍നിന്നു ലക്ഷിമിയുമായിത്തീരാം....ജഗത് പിതാവായ മഹാദേവന്റെ പ്രീതിക്കാണ് ശിവരാത്രി ദിവസം ഉപവാസമെടുക്കുന്നത്...ദുര്‍വികാരങ്ങളായ കാമം ,ക്രോധം ,ലോഭം ,മോഹം , അഹങ്കാരം എന്നിവയുടെ ശാപത്തില്‍നിന്നു മുക്തമാകാനാണ് വൃതാനുഷ്ടാനം...കര്‍മ്മയോഗിയായി ജീവിക്കുക എന്നതാണ് യഥാര്‍ത്ഥ ഉപവാസംകൊണ്ടു ഉദേശിക്കുന്നത്...മനശുദ്ധിയാണ് സര്‍വ്വശ്രേഷ്ടമായിട്ടുള്ളത് ..ഇതിനു നമ്മള്‍ കഴിക്കുന്ന ഭക്ഷണമായും ബന്ധമുണ്ട്...സാത്വിക ഭക്ഷണമാണ് സാത്വിക ചിന്തയുടെ ആധാരം...ഉറക്കം കളഞ്ഞും ശിവനെ ഭജിക്കണമെന്നാണ് വിശ്വാസം

ശിവരാത്രി ഐതിഹ്യം

പാലാഴിമഥനസമയം ഹലാഹലവിഷം പുറത്തുവന്നപ്പോള്‍ ലോകനാശകാരകമായ ആ വിഷം പരമശിവൻ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും, പുറത്തേക്കു പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപിടിച്ചു. മറ്റു ദേവന്മാർ പരമശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തിൽ അടിഞ്ഞുകൂടി നീലനിറമായി. (അങ്ങനെയാണ് ശിവന് നീലകണ്ഠൻ എന്ന പേര് ലഭിച്ചത് എന്നാണ് വിശ്വാസം.)

അന്ന് പാർവതിദേവി ശിവന് ആപത്തൊന്നും സംഭവിക്കാതിരിക്കാന്‍ ഉറക്കമൊഴിച്ചു പ്രാര്‍ത്ഥിച്ചതിന്റെ ഓര്‍മക്കായാണ് നമ്മള്‍ ശിവരാത്രി ഉറക്കമൊഴിഞ്ഞ് ആചരിക്കുന്നത്

പൂര്‍വികരുടെ ബലിപൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം.ശിവരാത്രിയുടെ തലേന്നാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം.

ശിവരാത്രി നാളില്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന്‌ സ്‌നാനാദി കര്‍മ്മങ്ങള്‍ക്ക്‌ ശേഷം ഭക്തിയോടെ ശിവസ്‌തുതിയും പഞ്ചാക്ഷരമന്ത്രവും ജപിക്കണം. ശിവക്ഷേത്രദര്‍ശനം നടത്തുന്നതും ക്ഷേത്രത്തില്‍ തന്നെ കഴിയുന്നതും ഉത്തമം. പകല്‍ ഉപവാസം നിര്‍ബന്ധം. രാത്രി ഉറക്കമൊഴിക്കണം. അടുത്ത ദിവസം രാവിലെ ശിവപൂജയ്‌ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷം പാരണ കഴിക്കാം.

ശ്രീ പരമേശ്വരന് ശിവരാത്രിദിനം ചെയ്യേണ്ട പ്രധാന വഴിപാടുകളില്‍ ചിലതാണ് മഹാരുദ്രാഭിഷേകം ,ലക്ഷാര്‍ച്ചന,യാമപൂജ ,ദമ്പതിപൂജ തുടങ്ങിയവ... ആദ്ധ്യാത്മികഭൌതിക രോഗ ദുരിതങ്ങളുടെ മോചനത്തിനും ജാതകവശാലുണ്ടാകുന്ന കാലദോഷത്തിനും മറ്റും പരിഹാരമായാണ് മഹാരുദ്രാഭിഷേകം നടത്താറുള്ളത്..... പുഷ്പംകൊണ്ട് ദേവനെ പൂജിച്ച് മന്ത്രാദികളാല്‍ ലക്ഷാര്‍ച്ചന നടത്തിയാല്‍ അഭീഷ്ടസിദ്ധിയുണ്ടാകും... കുടുംബത്തിനും പുത്രകളത്രാധികള്‍ക്കും ക്ഷേമത്തിനും സമൃദ്ധിക്കും ജന്മദുരിതം അകറ്റി മനശാന്തി നേടി ഐക്യത്തോടെ ജീവിതം സമ്പൂര്‍ണ്ണമാക്കുവാന്‍ ഭക്ത്യാദരപൂര്‍വ്വം ചെയ്യുന്ന ഒരു കര്‍മ്മമാണ്‌ ദമ്പതിപൂജ..വിവാഹസങ്കല്‍പ്പത്തില്‍ "ഏക വിംശതികുലോദാരണായ " എന്നാ മന്ത്രത്തില്‍ ഇവര്‍ ഇരുപത്തൊന്നു ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരാകട്ടെ എന്നാണു സങ്കല്പം.

വ്രതം കൊണ്ട് പാപം അകന്നവരായി തീര്‍ന്നാലും വാസന നിലനില്‍ക്കുന്നിടത്തോളം കാലം നമ്മള്‍ വീണ്ടും പഴയ പ്രവര്‍ത്തികളില്‍ വീണ്ടും പ്രവേശിക്കുകയും ചെയ്യും.

ഇത് ഗജസ്നാനം പോലെയാണ്… ആറ്റിലോ തോട്ടിലോ ഉള്ള നല്ല ശുദ്ധജലത്തില്‍ ആന വെടുപ്പായി കുളിച്ചു വന്നാലും കരയ്ക്ക് കയറിയാല്‍ ഉടന്‍ വാസനാവശാല്‍ പൊടിമണ്ണ് വാരി സ്വന്തം ശരീരത്തില്‍ ഇടുന്നത് പോലെ എന്നര്‍ത്ഥം

ഇതിനു പരിഹാരം ഭഗവാനെ ഭക്തിപുരസ്സരം എന്നും സേവിക്കുക എന്നുള്ളത് മാത്രമാണ്.

ആ ഭഗവത്‌ സേവ വാസനയും പാപത്തെയും ഒരു പോലെ ഇല്ലാതാക്കും